റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നീ നഗരങ്ങളിലുള്ളവർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് യുഎസ് എംബസി ആവശ്യപ്പെട്ടു.(Drone attack on US embassy in Riyadh, US citizens on high alert)
രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി വളപ്പിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ, ആക്രമണ സമയത്ത് എംബസി ഒഴിഞ്ഞുകിടക്കുകയായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസി പരിസരത്തേക്ക് ആരും വരരുത്. റിയാദ്, ജിദ്ദ, ദഹ്‌റാൻ മേഖലകളിലുള്ളവർ സുരക്ഷിത താവളങ്ങളിലേക്ക് മാറണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ പരിസരത്തേക്ക് പോകുന്നത് ഒഴിവാക്കണം.
യുഎസ് എംബസിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയും വെബ്‌സൈറ്റിലൂടെയും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് സൗദിയിലെ നയതന്ത്ര കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്.

