വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടിക്ക് തൊട്ടുമുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ അതീവ രഹസ്യമായ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്ത്. ആക്രമണം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് നടന്ന ഈ സംഭാഷണത്തിലാണ് യുദ്ധത്തിന്റെ അനിവാര്യതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയതെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Couldn’t have been a better opportunity, Netanyahu-Trump’s crucial phone conversation before Iran attack)
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയും സഹായികളും ടെഹ്‌റാനിലെ വസതിയിൽ യോഗം ചേരുന്നതിനെക്കുറിച്ച് ഇരുനേതാക്കൾക്കും കൃത്യമായ ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. ഖമേനിയെ വധിക്കാൻ ഇതിലും മികച്ചൊരു അവസരം ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തി. 2024-ൽ ട്രംപിനെ വധിക്കാൻ ഇറാൻ നടത്തിയ ശ്രമങ്ങൾക്ക് പകരം വീട്ടാനുള്ള അവസരമാണിതെന്ന വാദവും നെതന്യാഹു മുന്നോട്ടുവെച്ചു.
മേഖലയിൽ ആഴ്ചകളായി യുഎസ് സൈന്യം നിലയുറപ്പിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം ആക്രമണം നീണ്ടുപോവുകയായിരുന്നു. നെതന്യാഹുവിന്റെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ ഫെബ്രുവരി 27-നാണ് സൈനിക നടപടിക്ക് ട്രംപ് അന്തിമ ഉത്തരവ് നൽകിയത്. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആദ്യ ബോംബുകൾ പതിച്ചു. അന്ന് വൈകിട്ടോടെ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട വിവരം പ്രസിഡന്റ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതായിരുന്നു ഈ സൈനിക നീക്കം.

