ബെയ്ജിംഗ്: പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധസാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത വിമർശനവുമായി ചൈന. മേഖലയിൽ നടന്നുവന്ന സമാധാന ചർച്ചകളെ അമേരിക്കൻ നീക്കങ്ങൾ തകിടം മറിച്ചുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. ഒമാൻ, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ചൈന തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.(China denies allegations of arms supply to Iran)
യുദ്ധം ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 70 ശതമാനവും പശ്ചിമേഷ്യയെ ആശ്രയിച്ചാണ്. ഇതിൽ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ചൈനയിലേക്കുള്ള എണ്ണ വിതരണ ശൃംഖല പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇറാനെ ‘ഉറ്റ സുഹൃത്ത്’ എന്ന് വിശേഷിപ്പിക്കുമ്പോഴും സൈനികമായ ഇടപെടലുകളിൽ നിന്ന് ചൈന വിട്ടുനിൽക്കുകയാണ്. സ്വന്തം ഭൂപ്രദേശവും താൽപ്പര്യങ്ങളും സംരക്ഷിക്കാനുള്ള ഇറാന്റെ അവകാശത്തെ ചൈന പിന്തുണയ്ക്കുന്നു. എന്നാൽ ഇറാൻ സൈനികമായി തിരിച്ചടി നൽകുന്നതിനെ ബീജിംഗ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നു എന്ന ആരോപണങ്ങൾ ചൈന നിഷേധിച്ചു. തങ്ങളുടെ പിന്തുണ സാമ്പത്തികവും രാഷ്ട്രീയവുമായി മാത്രമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം ഉടൻ അവസാനിപ്പിച്ച് ചർച്ചാ മേശയിലേക്ക് മടങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടു.

