കാൻസാസ് സിറ്റി : ആറാം ലോകകപ്പിലേക്കുള്ള തന്റെ വരവ് മെസി ആഘോഷമാക്കിയത് ഗോളുകളുടെ പെരുമഴ തീർത്തുകൊണ്ട്. അൾജീരിയക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ഹാട്രിക് ഗോളുകളുമായി മൈതാനം അടക്കിഭരിച്ച അർജന്റീന നായകൻ ലയണൽ മെസി, തന്റെ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടി രചിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ഈ നേട്ടത്തോടെ മെസി സ്വന്തം പേരിലാക്കി.(Lionel Messi Creates History With His First Ever World Cup Hat Trick Against Algeria)
കളിയുടെ തുടക്കം മുതൽ അൾജീരിയൻ പ്രതിരോധത്തെ വിറപ്പിച്ച മെസി, 17-ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ അർജന്റീനക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ വീണ്ടും അവസരങ്ങൾ മുതലെടുത്ത മെസി 60-ാം മിനിറ്റിലും 76-ാം മിനിറ്റിലും ഗോളുകൾ വലയിലാക്കി. 2006-ലെ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിന്റെ കൃത്യം 20-ാം വാർഷിക ദിനത്തിൽ തന്നെയാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും പൂർത്തിയാക്കിയത് എന്നത് കായിക ലോകത്തിന് നൽകിയ കാവ്യനീതിയായി.
ഇന്നത്തെ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിലെ ടോപ്പ് സ്കോറർ മിറോസ്ലാവ് ക്ലോസയുടെ 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താനും മെസിക്കായി. രാജ്യത്തിനായി 200 മത്സരങ്ങൾ പൂർത്തിയാക്കിയ മെസി, തുടർച്ചയായി അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും കൈവരിച്ചു. 79-ാം മിനിറ്റിൽ നായകൻ മൈതാനം വിടുമ്പോൾ ഗാലറിയിലെ എഴുപതിനായിരത്തോളം ആരാധകർ എഴുന്നേറ്റ് നിന്ന് കൈയടിച്ചു ആദരം അർപ്പിച്ചു.
Story Summary
Lionel Messi made history at his sixth World Cup by scoring his first-ever hat-trick in a spectacular win against Algeria. With this performance, the 38-year-old legend became the oldest player to score a World Cup hat-trick and reached several monumental career milestones.

