വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.(Mammootty visits Wayanad township, praises the unity)
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ. കേരളത്തിലെ ജനങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് സർക്കാർ ഈ ടൗൺഷിപ്പ് നിർമ്മിച്ചിരിക്കുന്നത്. ആപത്ത് സംഭവിച്ചവരെ ഒരു നാട് മുഴുവൻ ചേർത്തുപിടിക്കുന്ന ഈ കാഴ്ച കേരളത്തിന്റെ സാമൂഹിക മൂലധനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
2026 മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകിയത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 64 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മിച്ചിരിക്കുന്നത്. ഓരോ വീടിനും ഏഴ് സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വിസ്തീർണ്ണവുമുണ്ട്. ആകെ 410 വീടുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

