തൃശൂർ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.(I have not commented on anyone’s matter, Suresh Gopi on the Ranjith issue)
തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. രഞ്ജിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും താൻ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തരം കാര്യങ്ങളിൽ കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾക്കിടെയാണ് പോലീസിന്റെ മിന്നൽ നീക്കത്തിലൂടെ രഞ്ജിത്ത് പിടിയിലായത്. നീക്കം മണത്തറിഞ്ഞ പോലീസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

