തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര പ്രവർത്തക. പ്രമുഖ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തൊഴിലിടത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഇവർ തുറന്നുപറഞ്ഞത്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെയാണ് താൻ അപമാനിക്കപ്പെട്ടതെന്ന് അവർ വ്യക്തമാക്കി.(Complainant opens up about sexual assault complaint against PT Kunju Muhammed)
പി.ടി. കുഞ്ഞുമുഹമ്മദ് നടത്തിയത് ആസൂത്രിതവും ബോധപൂർവ്വവുമായ ലൈംഗികാതിക്രമമാണെന്ന് അവർ ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. പോലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മനഃപൂർവ്വം വൈകിപ്പിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.
“മിണ്ടാതിരിക്കുക എന്നത് അന്തസ്സിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണ്” എന്നാണ് പരാതിക്കാരിയുടെ നിലപാട്. സിനിമയിലെ സ്ത്രീ കൂട്ടായ്മകൾ രൂപപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഗൗരവകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. താൻ സഹതാപമല്ല, മറിച്ച് ഐക്യദാർഢ്യമാണ് ആഗ്രഹിക്കുന്നതെന്ന് അവർ വ്യക്തമാക്കുന്നു. കാര്യങ്ങൾ സങ്കീർണ്ണമാക്കരുതെന്നും മിണ്ടാതിരിക്കണമെന്നും പല ഭാഗത്തുനിന്നും ഉപദേശങ്ങൾ ഉണ്ടായെങ്കിലും വഴങ്ങാൻ തയ്യാറല്ലെന്ന് അവർ പറഞ്ഞു.



