
തിരുവനന്തപുരം: നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് മുൻപിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും, മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്.(Clean chit )
ക്രൈംബ്രാഞ്ചിൻ്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. പ്രതികൾക്ക് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയത് കേസില്‍ മര്‍ദനത്തിൻ്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്.
ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന വാദം ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ദൃശ്യമാധ്യമങ്ങൾ നൽകിയില്ലെന്നും, ലഭിച്ച ദൃശ്യങ്ങളിൽ മർദ്ദനമില്ലെന്നുമാണ്.
അതേസമയം, പോലീസ് മേധാവിക്കും, ക്രൈംബ്രാഞ്ച് മേധാവിക്കും ഇ മെയിലിലൂടെ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ നൽകിയ യൂത്ത് കോൺഗ്രസ്സ് കോടതിയിൽ തടസഹർജി നൽകുന്നതായിരിക്കും. പൊലീസിന് ദൃശ്യങ്ങൾ കൈമാറിയത് യൂത്ത് കോൺഗ്രസ് പ്രസിഡൻറായ രാഹുൽ മാങ്കൂട്ടത്തിലാണ്.
ഇത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന ആരോപണം. കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാറാണ്. രണ്ടാം പ്രതി ഉദ്യോഗസ്ഥനായ സന്ദീപാണ്.