
കൽപറ്റ: വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ, ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചു (Wayanad tiger attack). പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.