
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും പി വി അൻവർ രംഗത്തെത്തി. കണ്ണൂർ എ ഡി എമ്മിൻ്റെ മരണത്തിൽ പി ശശിക്ക് പങ്കുണ്ടെന്നാണ് പുതിയ ആരോപണം.( PV Anvar )
അൻവറിൻ്റെ ഈ ആരോപണം പാലക്കാട് വാർത്താ സമ്മേളനത്തിലായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തി എ ഡി എമ്മിനെ അധിക്ഷേപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണെന്ന് പറഞ്ഞ അൻവർ, ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും ആരോപണമുന്നയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് മരണപ്പെട്ട നവീൻ ബാബുവിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും, പി ശശിയാണ് ഇതിന് പിന്നിലെന്നും അൻവർ കുറ്റപ്പെടുത്തി. എ ഡി എം കണ്ണൂരിലെ ശശിയുടെ പല അനധികൃത പ്രവർത്തനങ്ങൾക്കും അനുമതി കൊടുത്തില്ലെന്നും, അതിൻ്റെ പേരിലാണ് ശശി അദ്ദേഹത്തിന് പണികൊടുക്കാനായി ദിവ്യയെ അയച്ചതെന്നും ആരോപിച്ച അൻവർ, ഗുണ്ടാസംഘത്തിൻ്റെ തലവനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെന്നും വിമർശിച്ചു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണമറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, തന്നെ എവിടുന്നോ വന്ന കോൺഗ്രസുകാരൻ എന്ന് പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ അതേ രീതിയിൽ തന്നെ സരിനെയും മത്സരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരിഹസിച്ചു.
മിൻഹാജ് പാലക്കാട് നിന്നുള്ള മികച്ച സ്ഥാനാർത്ഥിയാണെന്നും, അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും അൻവർ വ്യക്തമാക്കി.