
പത്തനംതിട്ട: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ദിവ്യ എസ് അയ്യറെ രൂക്ഷമായി വിമർശിച്ച് പി ജെ കുര്യൻ(PJ Kurien). ദിവ്യ ചെയ്തത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
"പൊതുവിടത്തിൽ ദിവ്യ അഭിപ്രായം പറഞ്ഞു. അതിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്ട്യമാണ്. കുടുംബത്തിലെ അംഗത്തെ പുകഴ്ത്തി എന്നാണ് ദിവ്യ പറയുന്നത്. ഭരണവർഗം മാത്രമാണോ കുടുംബം? ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ? വികലമായ കാഴ്ചപ്പാടാണത്. സിവിൽ സർവീസ് ഉദ്യോഗസ്ഥ നിഷ്പക്ഷമതിയായിരിക്കണം. എല്ലാവരെയും ഒരുപോലെ കാണണം. ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല. ദിവ്യക്ക് സൈക്കോ -ഫാൻസിയാണ്. ദിവ്യ ഭരിക്കുന്ന പാർട്ടിയുടെ ആളായി മുദ്രകുത്തപ്പെട്ടു. അതിൽ അവർക്ക് പല ഗുണങ്ങളും കിട്ടും. അതിന് വേണ്ടിയായിരുന്നു പുകഴ്ത്തൽ. ഇടതുപക്ഷത്തുള്ളവരെ മാത്രമാണോ നല്ലവരായി ദിവ്യ കണ്ടത്? മനുഷ്യന് വലതു കണ്ണുമുണ്ട്. വലതുപക്ഷത്ത് അവരുടെ ഭർത്താവ് ഉൾപ്പെടെയുണ്ട്. അവരാരും നല്ലവരല്ലേ? നന്മ വേർതിരിച്ചു കാണുന്നത് ഒരുതരം കണ്ണുരോഗമാണ്. ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള ലക്ഷ്മണരേഖ കടന്നു. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ വരും അപ്പോഴും ജോലി ചെയ്യേണ്ടതാണ്. " പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.