
തിരുവനന്തപുരം: ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന് കണക്കുകള്‍ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍ (Center asking money for rescue operation). പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് എയര്‍ലിഫ്റ്റ് ചെയ്ത കണക്കാണ് കേന്ദ്രം പുറത്ത് വിട്ടത്. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള കണക്കാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്.
132 കോടി 62 ലക്ഷം രൂപ കേരളം ഉടന്‍ നല്‍കണമെന്നനാണ് കേന്ദ്രം കത്തിലൂടെ ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. 2019ലെ പ്രളയത്തിലും വയനാട് ഉരുള്‍ പൊട്ടലിലും വ്യോമസേന എയര്‍ലിഫ്റ്റിങ് സേവനം നല്‍കിയിരുന്നു. എസ്ഡിആര്‍എഫിന്റെ നീക്കിയിരിപ്പില്‍ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.
വയനാട് ദുരന്തത്തില്‍ പെട്ട നിരവധി പേരെയാണ് സൈന്യം എയര്‍ ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചത്.അതിനും കൃത്യമായ കണക്ക് കേന്ദ്രം പുറത്ത് വിട്ടിട്ടുണ്ട്. ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നല്‍കണമെന്നാണ് കണക്ക് നല്‍കിയത്. ഇത്തരത്തില്‍ വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആകെ നല്‍കണ്ടേത് 69,65,46,417 രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടക്കാണ് ഇത്രയും തുക ആവശ്യപ്പെട്ടത്.