
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായുള്ള തിരച്ചിലിൽ ലോറിയുടെ ബമ്പർ കിട്ടിയതായി റിപ്പോർട്ട്. ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരിക്കുന്നത് ഇപ്പോൾ ലഭിച്ചത് അർജുൻ്റെ ലോറിയുടെ ബമ്പർ ആണെന്നാണ്.( Arjun mission)
ബമ്പർ ലഭിച്ചത് നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടയിലാണ്. ഇതിന് പുറമെ ഒരു ബാഗും കണ്ടെത്തിയിരുന്നു. ഇത് അർജുൻറേതല്ലെന്നാണ് കുടുംബം പറയുന്നത്.
കണ്ടെത്തിയിരിക്കുന്നത് തങ്ങളുടെ ലോറിയുടെ ഭാഗം തന്നെയാണെന്നും, ഇത് പുറകു വശത്തുള്ളത് ബമ്പറാണെന്നും പറഞ്ഞ മനാഫ്, ആദ്യം മുതലേ അവിടെ തിരയാൻ പറഞ്ഞിരുന്നുവെന്നും, എന്നാൽ അങ്ങനെ ഉണ്ടായില്ലെന്നും പ്രതികരിച്ചു. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിനായി അധികൃതർ വിളിച്ചിട്ടുണ്ടെന്നും ലോറി ഉടമ മനാഫ് കൂട്ടിച്ചേർത്തു.
അതേസമയം, തിങ്കളാഴ്‌ച്ചത്തെ തിരച്ചിലിൽ മുങ്ങൽവിദഗ്ധൻ ഈശ്വർ മൽപെ ഭാഗമല്ല. അദ്ദേഹം മടങ്ങിയത് ജില്ലാഭരണകൂടവും പോലീസുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്നാണ്.