
കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ 75 ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാനായി തടിച്ചുകൂടിയത് ഒരു നാട് മുഴുവനാണ്.(Arjun funeral updates )
അര്‍ജുൻ്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചു. നാട് അർജുനെ ഏറ്റുവാങ്ങിയത് വിറയ്ക്കുന്ന കരങ്ങളാലും കലങ്ങിയ കണ്ണുകളാലുമാണ്. വീടിനരികിലുള്ള പാടത്തിന് നടുവിലെ റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് എത്തിയപ്പോൾ പാതയുടെ വശങ്ങളില്‍ കണ്ണാടിക്കല്‍ ഗ്രാമം ഒന്നാകെ തടിച്ചുകൂടുകയായിരുന്നു.
മന്ത്രി എ കെ ശശീന്ദ്രനും, കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയിലും, കെ കെ രമ എം എല്‍ എയും, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും, ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും ആ യാത്രയോടൊപ്പം നീങ്ങി. തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന് കേരളം നല്‍കിയ ആ യാത്രയയപ്പിനെ ഹൃദയം കൊണ്ട് അനുഗമിക്കുകയായിരുന്നു ഏവരും.
9 മണിയോടെ മൃതദേഹം പൊതുദർശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് നിശ്ചയിച്ചിരുന്നത് എങ്കിലും ജനക്കൂട്ടം ഏറെയായിരുന്നു. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല' എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു നാട്ടുകാർ.
കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ അർജുന് അന്തിമോപചാരം അർപ്പിച്ചിരുന്നു. സർക്കാരിൻ്റെ പ്രതിനിധിയായി കോഴിക്കോട് അഴിയൂരിൽ മൃതദേഹം ഏറ്റുവാങ്ങിയത് മന്ത്രി എ.കെ ശശീന്ദ്രന്‍ ആണ്.