

അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ സാധാരണക്കാരിൽ വലിയ രീതിയിലുള്ള ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. കുടിയേറ്റം, ഗർഭഛിദ്രം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാട് തന്നെയാണ് കാരണം.(Giulia Tofana)
തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് പറഞ്ഞത് കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്താക്കുന്ന കാര്യവും, ഗര്‍ഭഛിദ്രം നടത്തുന്ന കാര്യവുമൊക്കെ പ്രാദേശിക സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നാണ്.
ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ വിജയത്തെത്തുടർന്ന് സ്ത്രീകൾ 'മാറ്റ്ഗാ മൂവ്മെന്‍റ്' ( MATGA Movement) തിരികെക്കൊണ്ടു വരണം എന്ന രീതിയിലുള്ള പ്രചാരണം ആരംഭിച്ചത്. എന്താണ് ഈ മാറ്റ്ഗാ മൂവ്മെന്‍റ് ?
അതറിയണമെങ്കിൽ നാം ആദ്യം കുറച്ച് പിന്നിലേക്ക് സഞ്ചരിച്ച് ഒരു സ്ത്രീയെക്കുറിച്ച് അറിയണം. 17ാം നൂറ്റാണ്ടിലേക്കാണ് നമ്മൾ പോകേണ്ടത്. ഗ്യൂലിയ ടോഫാന എന്നാണവരുടെ പേര്.
ഒരു ഇറ്റാലിയൻ പ്രൊഫഷണൽ വിഷ വിൽപ്പനക്കാരിയായിരുന്നു അവർ. ഗ്യൂലിയ പ്രശസ്തയാകാൻ കാരണം അവർ വിറ്റുപോന്നിരുന്ന 'അക്വാ ടോഫാന' എന്ന വിഷമാണ്.
ഗാർഹിക പീഡനമടക്കമുള്ള അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ കൊല്ലാനായി അക്വാ ടോഫാന ഉപയോഗിച്ചു. തോഫാനിയ ഡി ആദാമോയാണ് ഇത് കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്.
മാറ്റ്ഗാ മൂവ്മെന്‍റ് എന്നത് 'മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ൻ' (Make Aqua Tofana Great Again) എന്നതിൻ്റെ ചുരുക്ക രൂപമാണ്.