

കണ്ണൂർ: സി.ബി.ഐ. ഓഫീസർ ചമഞ്ഞ് പ്രവാസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ (Virtual Arrest Scam). ആലപ്പുഴയിലെ യാഫി പുരയിടം വീട്ടിൽ ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20) എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്ത് പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു .
കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയിൽ നിന്നും 12.91 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത് . സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവാസിയെ ബന്ധപ്പെട്ടത്. സി.ബി.ഐ. ഓഫീസറാണെന്ന വ്യാജേന പോലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ എത്തിയ പ്രതികൾ വെർച്വൽ അറസ്റ്റുണ്ടാകുമെന്നും അത് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു . തുടർന്ന് ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുക്കുകയായിരുന്നു. പണം ലഭിച്ചതോടെ ഫോൺ ഓഫാക്കി മുങ്ങിയെന്നാണ് കേസ്.