
ബെലഗാവി: മൂന്ന് മാസത്തെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപന പ്രതിനിധികളും മുദലഗി പോലീസും ചേർന്ന് ഒന്നരമാസം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും മറ്റ് രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴംഗ കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച മുദൽഗി താലൂക്കിലെ നാഗനൂർ വില്ലേജിലാണ് സംഭവം നടന്നത്.
ബാങ്കുകാരുടെ മനുഷ്യത്വ രഹിതമായ നടപടിയെ തുടർന്ന്, ഭക്ഷണം പോലും ഇല്ലാതെ രാത്രി വീടിനു പുറത്ത് ചെലവഴിക്കാൻ കുടുംബം നിർബന്ധിതരായി, ബാങ്ക് ഉദ്യോഗസ്ഥർ വീട് പിടിച്ചെടുത്തതിനാൽ മുലയൂട്ടുന്ന അമ്മയും കുട്ടിയോടൊപ്പം പുറത്ത് കിടന്ന് ഉറങ്ങേണ്ടി വന്നു. ധനകാര്യ സ്ഥാപനത്തിൻ്റെയും പോലീസിൻ്റെയും നടപടിയെ വിമർശിച്ച് ഗ്രാമവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിൻ്റെ ചിക്കോടി ശാഖയിൽ നിന്ന് കർഷകനായ സൈദപ്പ ശങ്കറപ്പ ഗദ്ദാദി രണ്ടര വർഷം മുമ്പ് ഡയറി ഫാമിനായി അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കടം എടുത്തു വാങ്ങിയ രണ്ട് പോത്തുകൾ ചത്തു. എന്നിട്ടും താൻ എല്ലാ മാസവും 14,390 രൂപ വീതം 27 ഗഡുക്കളായി അടച്ചിട്ടുണ്ടെന്ന് സൈദപ്പ പറയുന്നു.
കഴിഞ്ഞ മൂന്ന് ഗഡുക്കളും അടച്ചിട്ടില്ലെന്നും, മകളുടെ പ്രസവത്തിനായി 85,000 രൂപ നൽകണമായിരുന്നെന്നും , അതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സൈദപ്പ പറയുന്നു. എന്നാൽ പണമൊന്നും തിരികെ എത്തിയിട്ടില്ലെന്നാണ് ഫിനാൻസ് കമ്പനിയുടെ വാദം. കമ്പനി അധികൃതർ കോടതി മുഖേന വീട്ടിൽ നോട്ടീസ് പതിക്കുകയും പോലീസിൻ്റെ സഹായത്തോടെ താമസക്കാരെ ഒഴിപ്പിക്കുകയുമായിരുന്നു.
വിഷയത്തിൽ , ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അധികൃതരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.