തൃശ്ശൂർ/ബെംഗളൂരു: കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വഴിവിട്ട സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ വാടാനപ്പള്ളി സ്വദേശിനി സുനിതയാണ് കൊല്ലപ്പെട്ടത് (Sunitha Death Bengaluru). മെയ് മൂന്നിന് ബെംഗളൂരുവിലെ ഒരു അനിമൽ ഷെൽട്ടർ ഹോമിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ ഇവർ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച സുനിതയെ ഷെൽട്ടർ ഹോം ഉടമയായ മലയാളി ദീപക് കൃഷ്ണൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സുനിതയുടെ തല ഭിത്തിയിലും അലമാരയിലും ഇടിച്ചും നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ചു. സുനിതയെ താൻ മർദ്ദിച്ചുവെന്ന് ദീപക് സമ്മതിക്കുന്ന ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദനമേറ്റ ശേഷം രണ്ട് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞെങ്കിലും മെയ് അഞ്ചിന് മരണം സംഭവിക്കുകയായിരുന്നു.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത 2025-ൽ പുറത്തുവിട്ടത്.
കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ഫോണും മേക്കപ്പ് സാധനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ചിരുന്നതായി സുനിത അന്ന് ആരോപിച്ചിരുന്നു. മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, മുൻ ജയിൽ ഡിഐജി പ്രദീപ് എന്നിവർക്ക് ഷെറിനുമായി അടുത്ത ബന്ധമുണ്ടെന്നും ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ഷെറിൻ ശിക്ഷാ ഇളവ് നേടിയതെന്നും സുനിത വെളിപ്പെടുത്തി.
ഷെറിന് ലഭിക്കുന്ന വഴിവിട്ട സൗകര്യങ്ങൾക്കെതിരെ ജയിലിൽ വെച്ച് തന്നെ സുനിത പ്രതികരിച്ചിരുന്നു. ഇതിന്റെ പേരിൽ തനിക്ക് വലിയ ഭീഷണികൾ നേരിടേണ്ടി വന്നതായും അവർ വ്യക്തമാക്കിയിരുന്നു.
ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സുനിത ഈ ദാരുണാന്ത്യത്തിന് ഇരയായത്. വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ സുനിതയുടെ മരണം നടന്നതിൽ വലിയ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ബെംഗളൂരു പോലീസ് ദീപക് കൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജ്ജിതമാക്കി.
Story Summary: Sunitha, a key whistleblower who exposed VIP treatment for inmates like Sherin in Kerala’s Attakulangara jail, has died after being brutally assaulted in Bengaluru. The incident occurred on May 3 when she reportedly resisted a sexual assault by shelter home owner Deepak Krishnan. Sunitha had gained national attention in 2025 for her revelations involving high-profile names like K.B. Ganesh Kumar and former Jail DIG Pradeep. She succumbed to her injuries while on ventilator support on May 5.

