
ചിക്കമഗളൂർ: വനിതാ കേഡർ ഉൾപ്പെടെ ആറ് നക്സലുകൾ (Naxals) ബുധനാഴ്ച ജില്ലാ ഭരണകൂടത്തിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങുമെന്ന് സൂചന. നാളെ ഇവർ കീഴടങ്ങുന്ന സാഹചര്യത്തിൽ ചിക്കമഗളൂർ ജില്ലയിൽ നക്സൽ പ്രവർത്തനങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ.
നക്‌സലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും, അക്രമം ഉപേക്ഷിക്കാനും ജില്ലാ ഭരണകൂടം രൂപീകരിച്ച സമിതിയുടെ ശ്രമത്തിൻ്റെ ഫലമാണ് ഇവർ കീഴടങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സമിതി അംഗങ്ങൾ വനത്തിനുള്ളിൽ നക്‌സലുകളുമായി ചർച്ച നടത്തുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
മുണ്ടുഗാരു ലത (മുണ്ടുഗാരു, ശൃംഗേരി), വനജാക്ഷി (ബലേഹോളെ, കലസ), സുന്ദരി (കുത്തലൂർ, ദക്ഷിണ കന്നഡ), മാരേപ്പ അരോളി (കർണാടക), വസന്ത് (തമിഴ്‌നാട്), എൻ ജിഷ (കേരളം) എന്നിവർ കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നവരിൽ ഉൾപ്പെടുന്നു.
മുൻ നക്‌സലുകൾ നൂർ സുൽഫിക്കർ, ശ്രീധർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പൗരന്മാരുടെ കൂട്ടായ്മയായ ശാന്തിഗാഗി നാഗരിക വേദികെ, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ്, എസ്പി വിക്രം ആംതെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കീഴടങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം, ഇപ്പോൾ ജയിലിൽ കഴിയുന്ന നക്സലുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവ നക്സലുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ചില ആവശ്യങ്ങൾ സർക്കാരിൻ്റെ മുമ്പിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും അധികൃതർ പറഞ്ഞു. ആറ് നക്സലുകളുടെ കീഴടങ്ങലും വിക്രം ഗൗഡ ഏറ്റുമുട്ടലും തമ്മിൽ ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.