കോഴിക്കോട്: മിഠായിത്തെരുവിലെ ഷൂ കട നൽകിയ ‘ഒരു രൂപ ഓഫർ’ നഗരത്തെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ഇരുപതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ നിയന്ത്രണം നഷ്ടമായ പോലീസ് ലാത്തിവീശി. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കടയുടമയുൾപ്പെടെ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Shoes for one rupee, Case registered against shop ownerrs in Kozhikode clash)
മിഠായിത്തെരുവിലെ കടയാണ് സോഷ്യൽ മീഡിയ വഴി ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ആകർഷകമായ ഓഫർ പരസ്യം ചെയ്തത്. ഞായറാഴ്ച കട തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഓഫർ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഓഫർ കേട്ടറിഞ്ഞ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ കുട്ടികളും യുവാക്കളും കടയ്ക്ക് മുന്നിൽ തടിച്ചുകൂടി.
നേരം പുലർന്നതോടെ ജനത്തിരക്ക് നിയന്ത്രണാതീതമായി. തിരക്കിൽപ്പെട്ട് സംഘർഷസാഹചര്യമുണ്ടായതോടെ പോലീസ് ലാത്തിവീശി ജനങ്ങളെ പിരിച്ചുവിടുകയായിരുന്നു. അനുമതിയില്ലാതെയും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയും ഇത്രയധികം ആളുകളെ വിളിച്ചുവരുത്തിയതിനാണ് ഉടമയ്ക്കെതിരെ കേസെടുത്തത്.

