
ഭോപാൽ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കുന്നവർക്കെതിരെയും, കരോൾ സംഘത്തിനെതിരെയും ചില ഹിന്ദുത്വ വാദികൾ നടത്തിയ അക്രമങ്ങളുടെ വാർത്ത പുറത്ത് വന്നിരുന്നു, ഇപ്പോളിതാ സമാനമായ സംഭവത്തിൽ , മറ്റൊരു ക്രൂരതയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ നടത്തിയ ക്രൂരതയാണ് വാർത്ത. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം നടത്തിയത്.(Zomato Delivery Boy Forced to Remove Santa Claus Attire)
ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ഡെലിവറി ബോയ് സഞ്ചരിച്ച ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? എന്നായിരുന്നു ചോദ്യം. ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നും സംഘം ചോദിച്ചു. പിന്നാലെ യുവാവിനോട് സാന്‍റാക്ലോസ് വേഷം അഴിക്കാനും ആവശ്യപ്പെട്ടു.
ഇത് മാർക്കറ്റിങ്ങിന്റെ ഭാഗമാണെന്നും, ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും, ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞെങ്കിലും , അക്രമി സംഘം ഇതൊന്നും കേൾക്കാൻ തയ്യാറായില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.