
ഭുവനേശ്വര്‍: യുവതികളെ വിവാഹം കഴിച്ച് അശ്ലീല വീഡിയോകള്‍ പകര്‍ത്തിയശേഷം, ഇത് കട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ (Odisha man arrested for marrying women and blackmailing with private videos). ഒഡീഷയിലെ അങ്കുള്‍ സ്വദേശിയായ ബിരാഞ്ചി നാരായണ്‍ നാഥ് എന്ന 43 കാരനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15-ഓളം സ്ത്രീകളെ ഇയാള്‍ കബളിപ്പിച്ചതായും പണവും സ്വര്‍ണവും ഉള്‍പ്പെടെ തട്ടിയെടുത്തതായും അന്വേഷണസംഘം വ്യക്തമാക്കി . കട്ടക്ക് സ്വദേശിനിയായ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറം ലോകം അറിയുന്നത് .
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രണ്ടാംവിവാഹത്തിന് പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. പല പേരുകളിലാണ് വിവിധ വെബ്‌സൈറ്റുകളില്‍ പ്രതി രജിസ്റ്റര്‍ ചെയ്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ വിവാഹം ആലോചനായയുമായി യുവതികളെ സമീപിക്കുന്നത്. റെയില്‍വേ, ആദായനികുതി വകുപ്പ്, കസ്റ്റംസ് എന്നിങ്ങനെ പലരോടും പല വകുപ്പുകളിലാണ് ജോലിയെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യും. പിന്നാലെ വിവാഹം നടത്തിയശേഷം പങ്കാളിക്കൊപ്പമുള്ള സ്വകാര്യവീഡിയോ മൊബൈൽ ഫോണില്‍ പകര്‍ത്തും. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍പണവും സ്വര്‍ണവും കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ രീതി.
പരാതിക്കാരിയായ കട്ടക്ക് സ്വദേശിനിയുടെ ആഭ്യഭര്‍ത്താവ് 2022-ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിനുശേഷം 2023-ലാണ് യുവതി രണ്ടാംവിവാഹത്തിനായി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 'പ്രഭാകര്‍ ശ്രീവാസ്തവ്' എന്ന പേരില്‍ പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. റെയില്‍വേയില്‍ ടി.ടി.ഇ.യാണെന്നും ഒഡീഷയിലെ താല്‍ച്ചറാണ് സ്വദേശമെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയും അമ്മയും മരിച്ചെന്നും തീര്‍ത്തും ഒറ്റപ്പെട്ടതിനാലാണ് രണ്ടാംവിവാഹം ആലോചിക്കുന്നതെന്നും പ്രതി യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2023 ഒക്ടോബര്‍ ഏഴിന് ഇയാള്‍ പരാതിക്കാരിയുടെ വീട്ടിൽ വിവാഹാലോചനയുമായി നേരിട്ടെത്തി .
അതേസമയം , ആലോചിക്കാന്‍ സമയം വേണമെന്ന് വീട്ടുകാര്‍ മറുപടി നല്‍കിയെങ്കിലും പരാതിക്കാരിയുടെ ഫോണ്‍നമ്പര്‍ കൈവശപ്പെടുത്തിയ പ്രതി നിരന്തരം ഇവരെ ഫോണില്‍ വിളിക്കുകയും , തുടര്‍ന്ന് ഫോണ്‍ വഴി സൗഹൃദം ദൃഢമായതോടെ പരാതിക്കാരിയും കുടുംബവും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ യുവതിയുടെ നഗ്നവീഡിയോകോളുകള്‍ ഇയാൾ റെക്കോഡ് ചെയ്തിരുന്നു. ഒഡീഷയ്ക്ക് പുറത്തേക്ക് യുവതിയെയും കൂട്ടി യാത്രയും പോയി. തുടര്‍ന്ന് വിവാഹശേഷം അഞ്ചുമാസത്തോളം യുവതിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇതിനിടെ സ്വകാര്യവീഡിയോകളും പ്രതി പകര്‍ത്തി. പിന്നാലെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയും 32 ഗ്രാം സ്വര്‍ണവും കൈക്കലാക്കിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു .
അതേസമയം , അറസ്റ്റിലായ ബിരാഞ്ചി നാഥ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് സ്വദേശത്ത് ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബമുണ്ട്. ഒഡീഷയ്ക്ക് പുറമേ രാജസ്ഥാന്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാണ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യുവതികളും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്‌താൽ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നേക്കുമെന്നും പോലീസ് പറയുന്നു .