
ബെംഗളൂരു: ഒന്നിലധികം ഗതാഗത നിയമലംഘനങ്ങൾക്ക് ഇരുചക്ര വാഹന യാത്രികനായ യുവാവിന് 1.61 ലക്ഷം രൂപ പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ് (Traffic violations). KA-05-EGH-1344 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇരുചക്ര വാഹനത്തിനാണ് ട്രാഫിക് പോലീസ് കനത്ത പിഴ ചുമത്തിയത്. സുദീപ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.
ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും, സിഗ്നലുകൾ ലംഘിച്ചതിനും ഉൾപ്പെടെ വിവിധ ഗതാഗത ലംഘനങ്ങൾക്കാണ് പോലീസ് പിഴ ഈടാക്കിയത്. കഴിഞ്ഞ വർഷം ബൈക്കിൽ നിന്ന് 1,05,500 പിഴ ഈടാക്കിയിരുന്നു. ഈ വർഷം പിഴ 1,61,000 ആയി ഉയർത്തി. എന്നിട്ടും പോലീസിനെ ഭയക്കാതെ ആ വ്യക്തി വാഹനം ഓടിച്ചിരുന്നതായാണ് റിപ്പോർട്ട്.
ഒരാൾ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. പോസ്റ്റ് വൈറലായതോടെ , നിരവധി ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടും ട്രാഫിക് പോലീസ് നേരത്തെ തന്നെ റൈഡർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് നെറ്റിസൺമാർ ചോദിച്ചു. ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയ ഉടൻ തന്നെ, ട്രാഫിക് പോലീസ് കേസ് ഗൗരവമായി എടുക്കുകയും ബൈക്ക് കണ്ടെത്തുകയും പിഴ അടയ്ക്കാൻ സുദീപിന് നോട്ടീസ് നൽകുകയും ചെയ്തു.
പിഴ അടച്ചതിനു ശേഷം, സുദീപിനെ ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. പോകാൻ അനുവദിക്കുന്നതിന് മുമ്പ് ഹെൽമെറ്റ് ധരിക്കാനും പോലീസ് ആവശ്യപ്പെട്ടു.