
ബെംഗളൂരു: കർണാടകം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ ആറ് നക്സലൈറ്റുകളെ എൻഐഎ പ്രത്യേക കോടതി ജനുവരി 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു (Surrendered Naxals). നക്സൽ നേതാക്കളായ മുണ്ടഗരു ലത, സുന്ദരി കോട്ലുരു, വനജാക്ഷി ബലെഹോളെ, ജിഷ, വസന്ത് ടിഎൻ, മാരേപ്പ അരോളി എന്നിവരാണ് കഴിഞ്ഞ ദിവസം ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങിയത്.
ചിക്കമംഗളൂരു ഡിവൈഎസ്പി ബാലാജി സിംഗ് വിക്ടോറിയ ആശുപത്രിയിൽ നക്സൽ നേതാക്കളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം എൻഐഎ പ്രത്യേക കോടതി ജഡ്ജി ഗംഗാധറിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആറ് നക്സലൈറ്റുകളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നക്സലുകളെ പരപ്പയിലെ അഗ്രഹാര ജയിലിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.
ആറ് നക്സലൈറ്റുകൾ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. ഇതിൻ്റെ പ്രതീകമായി മുണ്ടഗരു ലത മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നക്സൽ യൂണിഫോം കൈമാറി. പിന്നീട് ഭരണഘടനയുടെ പകർപ്പും പുഷ്പാർച്ചനയും നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് സിദ്ധരാമയ്യ കൊണ്ടുവന്നു. പിന്നീട് നക്സൽ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ്, മൂന്ന് സ്ത്രീകളെയും ഡെയറി സർക്കിളിന് സമീപമുള്ള വനിതാ സാന്ത്വന കേന്ദ്രത്തിലും മൂന്ന് പുരുഷന്മാരെ മടിവാളയിലെ എഫ്എസ്എൽ സ്പെഷ്യൽ യൂണിറ്റിലും പാർപ്പിക്കുകയും , ഇന്ന് കോടതി മുമ്പാകെ ഹാജരാക്കുകയുമായിരുന്നു.
അനീതിക്കും ചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ നീതിക്കുവേണ്ടി പോരാടുന്നതിൽ തെറ്റില്ല. വ്യവസ്ഥിതി മാറ്റത്തിന് വേണ്ടി പോരാടാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. എന്നാൽ പോരാട്ടം സമാധാനപരമായും ന്യായമായും നടത്തണം. നക്സലിസവും സായുധ സമരവും ഭരണഘടനയിലും ജനാധിപത്യ സംവിധാനത്തിലും അനുവദനീയമല്ല. മുമ്പും നിരവധി നക്സലൈറ്റുകൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്നിട്ടുണ്ട്. ഇവരുടെ പുനരധിവാസത്തിന് സർക്കാർ സഹായം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.