
കാസർകോട്: കായികാധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി (National kabaddi player suicide ). ദേശീയ കബഡിതാരം കൂടിയായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി എന്ന 27 കാരി ആത്മഹത്യചെയ്ത കേസിൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.മനോജാണ്, ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് (38) ഏഴുവർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് (59) അഞ്ചുവർഷം കഠിനതടവും ശിക്ഷ വിധിച്ചത് .തടവ് കൂടാതെ ഒരുലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ പ്രതികൾ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. സ്ത്രീധനപീഡനത്തിന് രണ്ടുപ്രതികൾക്കും രണ്ടുവർഷം കഠിനതടവും ഒരുലക്ഷംവീതം പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. അതേസമയം , ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകുമെന്നും വിധിയിൽ പറയുന്നു . പിഴത്തുകയായ നാലുലക്ഷം അടച്ചാൽ അത് പ്രീതിയുടെ മകൾക്ക് നൽകണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കുന്നു. രാകേഷ് കൃഷ്ണയുടെ അച്ഛൻ ടി.കെ.രമേശൻ കേസിൽ രണ്ടാംപ്രതിയായിരുന്നു. വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചു. 2017 ഓഗസ്റ്റ് 18-നാണ് ചേരിപ്പാടിയിലെ വീട്ടിൽ പ്രീതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്നായിരുന്നു ആരോപണം. ബേഡകം പോലീസ് രജിസ്റ്റർചെയ്ത കേസ് സബ്‌ഇൻസ്പെക്ടറായിരുന്ന എ.ദാമോദരനാണ് ആദ്യം അന്വേഷിച്ചത്. തുടർന്ന് കാസർകോട് ഡിവൈ.എസ്.പി.യായിരുന്ന എം.വി.സുകുമാരൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി.