

ഭോപ്പാൽ: ഭോപ്പാലിനടുത്ത് വനമേഖലയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 52 കിലോ സ്വർണക്കട്ടികളും, 10 കോടി രൂപയും പോലീസ് പിടികൂടി (Bhopal raid). വനമേഖലയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്, 30 വാഹനങ്ങളിലായി നൂറിലധികം പൊലീസുകാർ മെന്തേരി വനമേഖലയിൽ ശക്തമായ നിരീക്ഷണം നടത്തിയിരുന്നു.
ഇതിനിടെ , വനമേഖലയിൽ കാർ പാർക്ക് ചെയ്‌തതായി സംശയം തോന്നിയ പോലീസ് കാർ വളഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും ആരും പുറത്തിറങ്ങാത്തതിനാൽ സംശയം തോന്നിയ പോലീസ് കാർ പരിശോധിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ ആരുമില്ലായിരുന്നുവെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ, 2 വലിയ ബാഗുകൾ മാത്രമാണ് കണ്ടെത്തിയത്.
ബാഗുകൾ പരിശോധിച്ചപ്പോൾ, കറൻസി നോട്ടുകളും സ്വർണക്കട്ടികളും സൂക്ഷിച്ച നിലയിലായിരുന്നു. 40 കോടി രൂപ വിലമതിക്കുന്ന 52 കിലോ സ്വർണക്കട്ടികളും 10 കോടി രൂപയുമാണ് ബാഗുകളിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ഒന്നടങ്കം ഞെട്ടിയ പോലീസ് അന്വേഷണം വേഗത്തിലാക്കുകയും , കാർ ഗ്വാളിയോർ സ്വദേശി ചേതൻ കൗറിൻ്റെയും മുൻ കോൺസ്റ്റബിൾ സൗരവ് ശർമയുടെയും ആണെന്ന് കണ്ടെത്തുകയും ചെയ്തു. സൗരവ് ശർമയ്ക്കുംക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും അവർ കണ്ടെത്തി.
അതേസമയം , പണവും സ്വർണക്കട്ടികളും എവിടെ നിന്നും കൊണ്ട് വന്നുവെന്നും, വനമേഖലയിൽ കാർ ഓടിച്ചു വന്നത് ആരെന്നും അന്വേഷിക്കുകയാണ്പോലീസ്. നേരത്തെ, ദിവസങ്ങൾക്ക് മുമ്പ് ലോകായുക്ത പൊലീസ് സ്വർണവ്യാപാരി കൂടിയായ സൗരവ് ശർമയുടെ വീട്ടിൽ റെയ്ഡ് നടത്തി ഒരു കോടി രൂപയും, അരക്കിലോ സ്വർണവും, വജ്രങ്ങളും, വെള്ളി വസ്തുവകകളും പിടിച്ചെടുത്തിരുന്നു.