കൊല്ലം: തൃക്കരുവ ഞാറക്കൽ ആനചുട്ടമുക്കിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ വർഗീസിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.(Man arrested in Kollam for killing mother by throwing her into a well)
കുടുംബവഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 15-ാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പിന്നീട് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
സംഭവദിവസം രാവിലെ വർഗീസും മാതാവ് പൊന്നമ്മയും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ പ്രകോപിതനായ വർഗീസ് അമ്മയെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. താൻ അമ്മയെ കൊലപ്പെടുത്തിയതാണെന്ന് വർഗീസ് ചിലരോട് വെളിപ്പെടുത്തിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

