വിയന്ന: പ്രമുഖ ബേബി ഫുഡ് നിർമ്മാതാക്കളായ ‘ഹിപ്പിന്റെ’ ഉൽപ്പന്നങ്ങളിൽ എലിവിഷം കലർത്തിയ സംഭവത്തിൽ 39-കാരനായ യുവാവ് ഓസ്ട്രിയയിൽ അറസ്റ്റിലായി. ഈസ്റ്റേൺ സ്റ്റേറ്റായ ബർഗൻലാൻഡിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. (Man arrested in Austria after rat poison found in baby food jars)
കമ്പനിയിൽ നിന്ന് 20 ലക്ഷം യൂറോ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം. മാർച്ച് 27-ന് പണം ആവശ്യപ്പെട്ട് പ്രതി കമ്പനിക്ക് ഇമെയിൽ അയച്ചിരുന്നു. എന്നാൽ, രണ്ടാഴ്ചയിലൊരിക്കൽ മാത്രം പരിശോധിക്കുന്ന ഇമെയിൽ വിലാസത്തിലേക്കാണ് സന്ദേശം അയച്ചതെന്നതിനാൽ, പണം നൽകാനുള്ള സമയം കഴിഞ്ഞ ശേഷമാണ് കമ്പനി അധികൃതർ ഇത് ശ്രദ്ധിച്ചത്.
ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നായി വിഷം കലർത്തിയ അഞ്ച് കുപ്പികൾ സുരക്ഷിതമായി വീണ്ടെടുക്കാൻ അധികൃതർക്ക് സാധിച്ചു. കുഞ്ഞുങ്ങൾ ഇത് കഴിക്കുന്നതിന് മുമ്പ് തന്നെ കണ്ടെത്താനായതിനാൽ വലിയ ദുരന്തം ഒഴിവായി. ഇതേത്തുടർന്ന് ഹിപ്പ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു.
കുറഞ്ഞത് ഒരു കുപ്പി കൂടി വിപണിയിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു. ഇതിനാൽ അടപ്പ് തുറന്നതോ കേടുപാടുകൾ ഉള്ളതോ ആയ കുപ്പികൾ, സേഫ്റ്റി സീൽ ഇല്ലാത്തവ, അസ്വാഭാവികമായ ഗന്ധം ഉള്ളവ, കുപ്പിയുടെ അടിഭാഗത്ത് ചുവന്ന വട്ടത്തോടുകൂടിയ വെള്ള സ്റ്റിക്കർ പതിപ്പിച്ചവ എന്നീ ലക്ഷണങ്ങളുള്ള കുപ്പികൾ വാങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിഷം കലർന്ന ഭക്ഷണം കഴിച്ച കുട്ടികൾക്ക് അമിതമായ രക്തസ്രാവം, വിളർച്ച, തളർച്ച എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണിക്കണമെന്ന് ഓസ്ട്രിയൻ ഏജൻസി ഫോർ ഹെൽത്ത് ആന്റ് ഫുഡ് സേഫ്റ്റി അറിയിച്ചു.

