
ജയ്പൂർ: രാജസ്ഥാനിൽ ഭൂമി തർക്കത്തെ തുടർന്ന് യുവതിയുടെ മൂക്ക് അറുത്തു (Violence against women). മുറിച്ച മൂക്ക് ബാഗിലാക്കിയാണ് യുവതിയെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്. രാജസ്ഥാനിലെ ജലോർ ജില്ലയിൽ നിന്നുള്ള 40കാരിയായ കുക്കി ദേവിയാണ് അക്രമത്തിന് ഇരയായത്. അമ്മയുടെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഗ്രാമത്തിലെ ഭൂമി സംബന്ധിച്ച് ബന്ധുക്കൾ തമ്മിൽ തർക്കവും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുക്കി ദേവിയും മകനും ഗ്രാമത്തിൽ എത്തിയത്. തുടർന്ന് മരുമകൻ ഓംപ്രകാശും കുക്കി ദേവിയും തമ്മിൽ തർക്കമായി. പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തുടർന്ന് കുക്കി ദേവിയെ ചില ബന്ധുക്കൾ ചേർന്ന് പിടികൂടുകയും ഓം പ്രകാശ് കത്തി ഉപയോഗിച്ച് യുവതിയുടെ മൂക്ക് മുറിക്കുകയും ചെയ്തു. വേദന കൊണ്ട് അലറിക്കരഞ്ഞ കുക്കി ദേവിയെ, മുറിഞ്ഞ മൂക്കുമായി നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് പിന്നീട്, ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മൂക്ക് ഗുരുതരമായി മുറിഞ്ഞതിനാൽ പ്ലാസ്റ്റിക് സർജറിയിലൂടെ മാത്രമേ പൂർവസ്ഥിതിയിൽ എത്തിക്കാൻ കഴിയു എന്നാണ് ഡോക്ടർമാർ പറയുന്നത്.