
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി കോളേജിലെ നവജാത ശിശുക്കളുടെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ ഗൂഢാലോചനയില്ലെന്ന് അന്വേഷണസംഘം (Jhansi hospital fire). കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.45നായിരുന്നു തീപിടിത്തം. ഇതിൽ 11 കുട്ടികൾ മരിച്ചു. 16 പേർ തീവ്ര ചികിത്സയിലാണ്.
സംഭവത്തിൻ്റെ കാരണം കണ്ടെത്താൻ ഝാൻസി കമ്മീഷണർ വിബുൽ ദുബെയും ഡിഐജി റേഞ്ച് കലാനിധി നഥാനിയും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണത്തിൽ, "ഇത് ആസൂത്രിതമായ ഒരു സംഭവമല്ല. ആകസ്മികമായ ഒരു അപകടം. സ്വിച്ച് ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നും കുട്ടികളുടെ വാർഡിൽ സ്പ്രിംഗ്ളറുകൾ സ്ഥാപിക്കാത്തതിനാൽ തീ നിയന്ത്രണവിധേയമാക്കാനായില്ലെന്നും റിപ്പോർട്ടുണ്ട്. അന്വേഷണ സമിതിയുടെ വിശദമായ റിപ്പോർട്ട് ഉടൻ പുറത്ത് വരും.