
ഗയ: അധ്യാപികയായി ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും, പണം തിരികെ ചോദിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്നും യുവതിയുടെ പരാതി (Crime News). ചെർക്കിയിലെ പ്രകാശ് വിദ്യാ മന്ദിർ വിദ്യാലയത്തിൻ്റെയും ഓം സായ് ഹോസ്പിറ്റലിൻ്റെയും ഡയറക്ടർ മനോജ് കുമാറിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത് എത്തിയത്. 2024 ഡിസംബർ 21ന് വൈകിട്ട് തന്നെ പണം നൽകാമെന്ന് പറഞ്ഞു , വിളിച്ച് വരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം ബലാത്സങ്ങത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
2020ൽ അധ്യാപക തസ്തികയിലേക്ക് ജോലി തരപ്പെടുത്തി തരാമെന്നു പറഞ്ഞ് മനോജ് കുമാർ തന്നിൽ നിന്ന് 11 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് യുവതിയുടെ മൊഴി. എന്നാൽ നിയമനം നടക്കാതെ വന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങി. മനോജ് കുമാർ വർഷങ്ങളോളം അത് ഒഴിവാക്കിക്കൊണ്ടിരുന്നു. തുടർന്ന് പണം തിരികെ നൽകാനെന്ന വ്യാജേന മനോജ് കുമാർ ഇരയെ 2024 ഡിസംബർ 21ന് വൈകിട്ട് സ്‌കൂളിലേക്ക് വിളിച്ചു. സ്‌കൂളിൽ തനിച്ചായ തന്നെ മനോജ് കുമാർ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
പീഡനത്തിനിരയായ യുവതി വനിതാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മഹിളാ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശശികല കുമാരി സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇരയുടെ വൈദ്യപരിശോധന നടത്തുകയും ചെയ്തു. റിപ്പോർട്ട് ലഭിച്ചാലുടൻ നിയമനടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.