
പിലിഭിത് : പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് മൂന്ന് ഖാലിസ്ഥാൻ ഭീകരർ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു (Khalistan terrorists). പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ ഗുർവീന്ദർ സിംഗ് (25), വീരേന്ദർ സിംഗ് എന്ന രവി (23), ജസ്പ്രീത് സിംഗ് എന്ന പ്രതാപ് സിംഗ് (18) എന്നിവരെയാണ് പോലീസ് വധിച്ചത്.
പഞ്ചാബ് പോലീസും ഉത്തർപ്രദേശ് പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്ന് പേരെയും വധിച്ചത്.
ഗുരുദാസ്പൂരിലെ പോലീസ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) അമിതാഭ് യാഷ് പറഞ്ഞു.ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു, ഉടൻ തന്നെ ചികിത്സയ്ക്കായി സിഎച്ച്സി പുരൻപൂരിലേക്ക് മാറ്റി. ചികിത്സ ഫലിക്കാതെ മൂന്ന് പേർ മരിച്ചതായാണ് സൂചന.
മൂവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും വൻതോതിൽ വെടിക്കോപ്പുകളും പിടിച്ചെടുത്തു.