

ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ ഒരു കടയിൽ നിന്ന് 2.42 കോടി രൂപ വില വരുന്ന 2.945 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ യുവതിയെ കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റ് ചെയ്തു (Woman arrested for gold theft). ബഗലഗുണ്ടെ സ്വദേശിനിയായ ശ്വേതയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് സ്വർണവും കാറും പോലീസ് കണ്ടെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് ശ്വേത കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ ഒരു ജ്വല്ലറിയെ സമീപിച്ച് സ്വർണ സാധനങ്ങൾ വാങ്ങിയെങ്കിലും പണം നൽകിയില്ല. മുൻ മന്ത്രി വർത്തൂർ പ്രകാശുമായി അടുപ്പമുള്ള ആളാണ് താനെന്ന് അവകാശപ്പെട്ട യുവതി സ്വർണ വ്യാപാരം നടത്തുന്നതായും പറഞ്ഞിരുന്നു. പിന്നീട് വാങ്ങിയ സ്വർണം തിരികെ നൽകുകയോ , ഇതിന്റെ പണം നൽകുകയോ ചെയ്യാത്തതിനെ തുടർന്ന് ജ്വല്ലറി ഉടമ കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസിൽ പരാതി നൽക്കുകയായിരുന്നു.
മുൻ മന്ത്രി വർത്തൂർ പ്രകാശിൻ്റെ വിലാസമാണ് യുവതി ജൂവലറിയിൽ നൽകിയിരുന്നത്, അതേസമയം , കേസിൽ മന്ത്രിയെ ചോദ്യം ചെയ്യാനാണ് പോലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിരവധി രാഷ്ട്രീയക്കാർക്കും സിനിമാ നടന്മാർക്കുമൊപ്പം ഒപ്പമുള്ള ചിത്രങ്ങളും ശ്വേത, തട്ടിപ്പിനായി ദുരുപയോഗം ചെയ്തതായാണ് പോലീസിന്റെ നിഗമനം.
അതേസമയം , യുവതിയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ച മുൻ മന്ത്രി വർത്തൂർ പ്രകാശ്, താൻ വെള്ളിയാഴ്ച മാത്രമാണ് ഫോണിലൂടെ ഈ വിഷയം അറിഞ്ഞതെന്ന് പറഞ്ഞു. "ഏകദേശം 3-4 മാസം മുമ്പ് ഇവർ വീട്ടിൽ വന്നിരുന്നെന്നും , ഒരു സാമൂഹിക പ്രവർത്തകയാണെന്ന് സ്വയം പരിചയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്വർണം വാങ്ങിയ വിവരം അവളോ ജ്വല്ലറിക്കാരോ എന്നെ അറിയിച്ചില്ല. അവരുമായി യാതൊരു ബന്ധവുമില്ല – അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസിന് മുന്നിൽ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
ഏഴ് മാസം മുമ്പ് യെലഹങ്കയിൽ സമാനമായ കേസിൽ ശ്വേത നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.