
ബെംഗളൂരു: കർണാടകയിലെ യെലഹങ്ക താലൂക്കിലെ സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പനഗറിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി (Four of family commit suicide). അവിനാഷ് (38), ഭാര്യ മമത (30), മക്കളായ അധീർ (5), രണ്ടും ആറും മാസം പ്രായമുള്ള അനയ എന്നിവരാണ് മരിച്ചത്.
കലബുറഗി സ്വദേശിയായ അവിനാഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത് .നരസപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. സംഭവത്തിൽ അവിനാശിൻ്റെ സഹോദരൻ ഉദയ് രാജനുകുണ്ടെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.