തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft at Pangode military camp, Fingerprints of 20 people collected)
ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ നിന്ന് പോലീസിന് ചില വിരലടയാളങ്ങൾ ലഭിച്ചിരുന്നു. ഇവ സൈനികരുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കി പ്രതികളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മെസ്സിലെ കുക്കിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചു. സൈനിക ക്യാമ്പിനുള്ളിലെ കർശന സുരക്ഷാ വലയം ഭേദിച്ചാണ് മോഷണം നടന്നത് എന്നതിനാൽ, ഉള്ളിലുള്ളവരുടെ സഹായം മോഷണത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിരലടയാള പരിശോധനാ ഫലം ലഭിക്കുന്നതോടെ മൂന്ന് ദിവസത്തിനുള്ളിൽ കേസിൽ വൻ പുരോഗതിയുണ്ടാകുമെന്ന് അന്വേഷണ സംഘം പ്രത്യാശ പ്രകടിപ്പിച്ചു.



