അമരാവതി: ഒഡീഷയിൽ നിന്ന് വലിയ വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി കേരളത്തിലേക്ക് കടത്തുകയായിരുന്ന 16 ലക്ഷം രൂപ വിലമതിക്കുന്ന 80 കിലോയോളം (79.45 kg) കഞ്ചാവ് ആന്ധ്രാപ്രദേശിൽ വെച്ച് പിടികൂടി. കേന്ദ്ര ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI Vizianagaram ganja seizure) നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ ഡി.ആർ.ഐ സംഘം അറസ്റ്റ് ചെയ്തു.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ വിശാഖപട്ടണം റീജിയണൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഒഡീഷയിൽ നിന്നും നാഷണൽ ഹൈവേ 16 (കൊൽക്കത്ത- ചെന്നൈ) വഴി കേരളം ലക്ഷ്യമാക്കി വരികയായിരുന്ന മഹീന്ദ്ര ബൊലേറോ മാക്സി ട്രക്ക് പ്ലസ് എന്ന വാഹനം വിജയനഗരം ജില്ലയിലെ നഥവാലസ ടോൾ പ്ലാസയ്ക്ക് (Nathavalasa Toll Plaza) സമീപം വെച്ച് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
തുടർന്ന് ട്രക്കിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ലഗേജ് സൂക്ഷിക്കുന്ന പ്രധാന കമ്പാർട്ട്മെന്റിന് താഴെയായി പ്രത്യേകം നിർമ്മിച്ച രഹസ്യ അറ കണ്ടെത്തുന്നത്. ഇതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഉണക്കക്കഞ്ചാവ് പാക്കറ്റുകൾ. ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് പ്രകാരമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ ലഹരി കടത്ത് ശൃംഖലയുടെ പ്രധാന ഉറവിടം എവിടെയാണെന്നും കേരളത്തിൽ ഇത് ആർക്കാണ് കൈമാറാൻ കൊണ്ടുവന്നത് എന്നും കണ്ടെത്തുന്നതിനായി അന്വേഷണം വിപുലമാക്കിയതായി ഡി.ആർ.ഐ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
Story Summary: The Directorate of Revenue Intelligence (DRI) Visakhapatnam unit seized nearly 80 kg of cannabis worth ₹16 lakh near the Nathavalasa Toll Plaza in Vizianagaram, Andhra Pradesh. The contraband was being smuggled from Odisha to Kerala in a Mahindra Bolero truck inside a specially modified secret cavity. Two suspects have been arrested under the NDPS Act.

