
കോഴിക്കോട്: ജില്ലയിലെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി തിരച്ചിൽ ഊര്ജിതമാക്കിയ പോലീസ്.മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെയാണ് കാണാതായത്. സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് എന്ന് പറഞ്ഞാണ് ലോഡ്ജില്‍ മുറിയെടുത്തത്.(Woman found dead in kozhikode)
മുറിയുടെ വാടക നല്കാത്തതിനാൽ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മുറിയിൽ എത്തിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതേസമയം , തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാന്‍ പോസ്റ്റ്മോര്‍ട്ടം കഴിയണം.
രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. എന്നാൽ വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്.