
വിശാഖപട്ടണം: വിശാഖപട്ടണത്ത് വെള്ളിയാഴ്ച രാത്രി ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (എപിഎസ്ആർടിസി) ബസിൽ പരിഭ്രാന്തി പരത്തി അജ്ഞാതന്റെ ആക്രമണം.മൂന്ന് സ്ത്രീ യാത്രക്കാർക്ക് നേരെ അജ്ഞാതൻ രാസവസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടന്നയുടൻ തന്നെ ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.(Chemical attack )
കഞ്ചരപാലം ഐടിഐ ജംക്‌ഷനിൽ ആർടിസി ബസ് നിർത്തിയപ്പോഴാണ് അക്രമണമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ബസിൽ കയറിയ പ്രതി ,സ്ത്രീകളുടെ നേരെ ദ്രാവക രൂപത്തിലുള്ള രാസവസ്തു എറിയുകയായിരുന്നുവെന്ന് യാത്രക്കാർ പോലീസിനോട് പറഞ്ഞു. അവരുടെ കണ്ണുകളിൽ കത്തുന്ന അനുഭവം ഉണ്ടായെന്നും, കരയാൻ തുടങ്ങിയെന്നുമാണ് അക്രമത്തിന് ഇരയായ സ്ത്രീകൾ പറയുന്നത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ത്രീകളെ ഓട്ടോറിക്ഷയിൽ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ആക്രമണത്തിന് ഉപയോഗിച്ച രാസവസ്തു എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. "ഒരു സാമ്പിൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, കൂടുതൽ അന്വേഷണം തുടരുകയാണ്," അവർ കൂട്ടിച്ചേർത്തു.