ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ നീരവ് മോദി സമർപ്പിച്ച അപ്പീലിൽ ഇടപെടാൻ ലണ്ടൻ കോടതി വിസമ്മതിച്ചു. ഇതോടെ നീരവിനെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾക്ക് വേഗതയേറും.(Big setback for Nirav Modi, London court rejects appeal against extradition to India)
ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുമെന്നും നീതിപൂർവ്വമായ വിചാരണ ലഭിക്കില്ലെന്നുമായിരുന്നു നീരവ് മോദിയുടെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, ഇന്ത്യയുടെ കൈമാറൽ അപേക്ഷയിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കി.
ഇന്ത്യൻ ബാങ്കിംഗ് മേഖലയെ നടുക്കിയ വൻ സാമ്പത്തിക തട്ടിപ്പിലെ പ്രധാന പ്രതിയാണ് നീരവ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ഏകദേശം 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് ആണ് നടത്തിയത്. ആകെ തട്ടിപ്പ് 14,000 കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. ബാങ്കിൽ നിന്ന് വ്യാജ ഉറപ്പുപത്രങ്ങൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം വകമാറ്റി. 2018-ൽ അഴിമതി പുറത്തുവന്നതിന് പിന്നാലെ നീരവ് മോദി ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് കടന്നു.

