തൃശൂർ: ബംഗളൂരുവിൽ തളിക്കുളം സ്വദേശിനിയായ സുനിത മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി ദീപക് കൃഷ്ണയെ കർണാടക പൊലീസ് പിടികൂടി (Sunitha Murder Case). കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻതന്നെ ബംഗളൂരുവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് സ്വദേശി മങ്ങാട്ട് സുനിതയാണ് ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. നാട്ടിൽ നൂറിലധികം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്ന സുനിതയും ഭർത്താവ് ഷിന്റോയും മൃഗസ്നേഹികളാണ്. ബംഗളൂരുവിൽ ദീപക് കൃഷ്ണ നടത്തുന്ന നായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞാണ് സുനിത അവിടേക്ക് പോയത്.
ഷെൽട്ടർ ഹോമിലെത്തിയ സുനിതയോട് ഉടമ ദീപക് മോശമായ രീതിയിൽ പെരുമാറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാൻ സുനിത തീരുമാനിച്ചു. ഈ തീരുമാനമറിഞ്ഞ ദീപക്, സുനിതയെ മൃഗീയമായി മർദിക്കുകയായിരുന്നു.
സുനിതയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും പിന്നീട് തലയിൽ നിരന്തരം ചവിട്ടുകയും ചെയ്തു. മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിച്ചതായും റിപ്പോർട്ടുകളുണ്ട്.
മർദനത്തെത്തുടർന്ന് അബോധാവസ്ഥയിലായ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഭർത്താവ് ഷിന്റോ എത്തി സുനിതയെ നാട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടർന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുനിതയെ താൻ ഉപദ്രവിച്ചിട്ടുണ്ടെന്നും അവൾ മരിച്ചാൽ ബാക്കി കാര്യം നോക്കാമെന്നും ദീപക് പറയുന്ന ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസ് അന്വേഷണം ഊർജിതമാക്കിയതും കന്യാകുമാരിയിൽ നിന്ന് പ്രതിയെ പിടികൂടിയതും.
Story Summary: The Karnataka Police have arrested Deepak Krishna, a shelter home owner, in connection with the brutal murder of Sunitha, a resident of Vadanappally, Thrissur. The accused was apprehended in Kanyakumari following an intensive search.

