
ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ശക്തമായ ബംഗ്ലാദേശിൽ , ഹിന്ദു ക്ഷേത്രങ്ങൾ വീണ്ടും അക്രമിക്കപ്പെട്ടതായി റിപ്പോർട്ട് (Bangladesh anti-Hindu violence). ബംഗ്ലാദേശിലെ 3 ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്ത അലൽ ഉദ്ദീനെ എന്ന 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. തുടർന്ന്, നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റെടുത്തു. ഷെയ്ഖ് ഹസീന രക്ഷപ്പെട്ടതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടന്നു. കൂടാതെ ഹിന്ദു ക്ഷേത്രങ്ങൾ നിരന്തരം ആക്രമിക്കപ്പെട്ടു. ഇതേത്തുടർന്ന് സംഘർഷഭരിതമായ അന്തരീക്ഷമാണ് ബംഗ്ളാദേശിൽ എങ്ങും നിലനിൽക്കുന്നത്.ഈ സാഹചര്യത്തിൽ, കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 3 ഹിന്ദു ക്ഷേത്രങ്ങളിൽ വീണ്ടും വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പോളഷ്‌കണ്ട ഗ്രാമത്തിൽ താമസിക്കുന്ന അലൽ ഉദ്ദീൻ എന്ന 27 കാരനെ പോലീസ് സംശയത്തിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഉദ്ദീൻ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.