
ബംഗളൂരു: ഓൺലൈൻ ചൂതാട്ടത്തിന് അടിമയായ 20 കാരനായ കോളേജ് വിദ്യാർത്ഥി കടം വീട്ടാനാവാതെ ജീവനൊടുക്കി (Online gambling addiction). കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. സ്വകാര്യ കോളജിൽ ബിഎസ്‌സി രണ്ടാം വർഷ വിദ്യാർഥി പ്രവീൺ (20) ആണ് ആത്മഹത്യ ചെയ്തത്. നവംബർ 23-ന് കെആർ പുരത്തെ പ്രവീണിൻ്റെ വസതിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ചൂതാട്ടത്തിന് അടിമയായ ഇയാൾ സുഹൃത്തുക്കളടക്കം നിരവധി പേരിൽ നിന്നായി പണം കടംവാങ്ങിയിരുന്നു. ഡിസംബർ രണ്ടിന് പണം തിരികെ നൽകണമെന്ന സുഹൃത്തുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒരു വർഷമായി പ്രവീൺ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ആപ്പുകൾ വഴി ക്രിക്കറ്റിനും മറ്റ് കായിക ഇനങ്ങളിലും ഇയാൾ വാതുവെപ്പ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ചൂതാട്ട ആസക്തിക്ക് പണം കണ്ടെത്തുന്നതിനായി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയിരുന്നു. കടം വർധിച്ചപ്പോൾ പണം തിരിച്ചടയ്ക്കാൻ സുഹൃത്തുക്കൾ നിർബന്ധിക്കാറുണ്ടായിരുന്നു. കടം വീട്ടാനാവാതെ നവംബർ 23നാണ് പ്രവീൺ ജീവിതം അവസാനിപ്പിച്ചത്. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. പ്രവീണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട മാതാപിതാക്കളാണ് പോലീസിൽ വിവരമറിയിച്ചത്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും, ഡിസംബർ 2 ന്, യുവാവിൻ്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, BNS സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്തു. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ പീഡിപ്പിക്കുന്നതിനാലാണ് പ്രവീൺ ജീവനൊടുക്കിയതെന്ന് പിതാവ് ആരോപിച്ചു. അന്വേഷണത്തിനിടെ പ്രവീണിൻ്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. ഫോൺ പിടിച്ചെടുത്ത പോലീസ് മരിച്ചയാളുടെ ചൂതാട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിശകലനം ചെയ്തുവരികയാണ്.