

ജയ്‌പൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന മുൻഭാര്യയുടെ കൈകളും കാലുകളും കയർ കൊണ്ട് ബന്ധിച്ച ശേഷം ആസിഡ് ഒഴിച്ച് യുവാവിന്റെ ക്രൂരത (Acid Attack). ആക്രമണത്തിന് ശേഷം മുറി പുറത്ത് നിന്ന് പൂട്ടി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സംഭവം അറിഞ്ഞതിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹമോചിതയായ ഭാര്യയെ വീട്ടിൽ ബന്ദിയാക്കി ആസിഡ് ആക്രമണം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സുനിൽ ദീക്ഷിത് എന്നയാളാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ സുനിൽ ദീക്ഷിത് ഉറങ്ങിക്കിടന്ന മുൻ ഭാര്യ മംമ്ത ഗൗറിൻ്റെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയത്. ഇതിന് ശേഷം വീട് പുറത്തുനിന്ന് പൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ശേഷം, സ്വയം കെട്ടഴിച്ച യുവതി തൻ്റെ സഹോദരനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സഹോദരൻ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് വാതിൽ തകർത്ത് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാനിന്നും,ഇവരുടെ നില തൃപ്തികരമാണെന്നുമാണ് വിവരം.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സെക്ഷൻ 124 (1) (സ്വമേധയാ മുറിവേൽപ്പിക്കൽ), 127 (2) (തെറ്റായ തടവിൽ), 79 (അപമാനം), 109 (1) (കൊലപാതകശ്രമം) എന്നിവ പ്രകാരം കേസെടുത്തു. ഇന്ത്യൻ ജസ്റ്റിസ് കോഡ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.