
തിരുവനന്തപുരം: ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ കടന്നുകയറിയ ഭര്‍തൃമതിയായ യുവതി, ആണ്‍സുഹൃത്തിൻ്റെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കി. മുട്ടത്തറ കല്ലുമ്മൂട്സ്വദേശി സിന്ധു(38) ആണ് മരിച്ചത്.ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ കടന്നുകയറിയ സിന്ധു , കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറില്‍ അരുണ്‍ വി. നായരുടെ വീട്ടിലെത്തിയാണ് യുവതി ജീവനൊടുക്കിയത്. അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്ന വിവരം അറിഞ്ഞാണ് യുവതി അരുണിന്റെ വീട്ടില്‍ കടന്നുകയറി ജീവനൊടുക്കിയതെന്നാണ് സൂചന.
അരുണിന്റെ വീട്ടിലെത്തിയ യുവതി, അവിടെ ഉണ്ടായിരുന്ന അരുണിന്റെ ബന്ധുക്കളെ തള്ളിമാറ്റിയ ശേഷം മുറിക്കുള്ളിലേക്ക് കയറി
കതകടച്ച് കുറ്റിയിട്ടു. വീട്ടുകാർ ബഹളംവെച്ചെങ്കിലും മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും, അപ്പോഴേക്കും യുവതി മരിച്ചിരുന്നു. സംഭവത്തിൽ അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കാറില്‍ വരികയായിരുന്ന അരുണിനെ തടഞ്ഞുനിര്‍ത്തിയ യുവതി, ബലമായി കാറിനുള്ളില്‍ക്കയറിയ ശേഷം സീറ്റുകള്‍ കത്തി കൊണ്ട് കുത്തിക്കീറിയിരുന്നു. തടയാന്‍ ശ്രമിച്ച അരുണിന് ഇടതുകൈയില്‍ കുത്തേല്‍ക്കുകയും, തുടർന്നുണ്ടായ അടിപിടിക്കിടെ യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌കൂളില്‍ ഒരുമിച്ച പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് വീണ്ടും സൗഹൃദത്തിലായതെന്നാണ് റിപ്പോർട്ട്. സിന്ധുവിന് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.
ഫൊറന്‍സിക്, വിരലടയാള ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.