
ബെംഗളൂരു: ബെംഗളൂരുവിൽ ബസ് കാത്തു നിന്ന തമിഴ്നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത് ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കൃഷ്ണഗിരി ബാരിക്കൈക്കടുത്തുള്ള സത്യമംഗലം ഗ്രാമത്തിൽ നിന്നുള്ള 37കാരിയാണ് തമിഴ്‌നാട് സർക്കാർ ബസിൽ 19ന് രാത്രി കൃഷ്ണഗിരിയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്നത്. തുടർന്ന് ടൗൺ ഹാൾ ബസ് സ്റ്റേഷനിൽ ഇറങ്ങി, അവിടെ നിന്ന് എലഹങ്കയിലുള്ള സഹോദരൻ്റെ വീട്ടിലേക്ക് പോകാൻ രാത്രി 11:30 ന് PMTC ബസിനായി കാത്തുനിക്കുകയായിരുന്നു.
ഈ സമയം , മദ്യലഹരിയിൽ രണ്ടു പേർ ഇവിടെ എത്തുകയായിരുന്നു. തുടർന്ന് എലഹങ്കയിലേക്കുള്ള ബസ് എവിടെ നിന്നാൽ കിട്ടുമെന്ന് തമിഴ്‌നാട് പെൺകുട്ടി ഇവരോട് ചോദിച്ചു.ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇരുവരും യുവതിയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയി. യുവതിയെ ആളില്ലാത്ത സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ധരിച്ചിരുന്ന സ്വർണ ചെയിൻ ഉൾപ്പെടെയുള്ള ആഭരണങ്ങൾ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇരയായ യുവതി ഇന്നലെ എസ്.ജെ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിച്ച പോലീസ് കെആർ മാർക്കറ്റിൽ കൂലിപ്പണി ചെയ്യുന്ന ഗണേഷ് (27), ശരവണൻ (35) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു.