
ന്യൂഡല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരില്‍ 12 പേർ ഇതിനോടകം മരണപ്പെട്ടതായി കേന്ദ്രസർക്കാർ (12 indians dead). ഒരാഴ്ച മുൻപ് യുക്രൈന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം , ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്‌കോയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
126 പേരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു.18 ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തില്‍ തുടരുകയാണ്. ഇവരില്‍ 16 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നും ഇല്ലെന്നും കേന്ദ്രസർക്കാർ അറിയയിച്ചു.