തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Lakhs of devotees in Trivandrum for Attukal Pongala 2026)
രാവിലെ 9.45-ന് ക്ഷേത്ര തിരുമുറ്റത്ത് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.15-ന് നഗരത്തിലുടനീളമുള്ള ആയിരക്കണക്കിന് അടുപ്പുകളിൽ ഒരേസമയം നിവേദ്യം അർപ്പിക്കും. ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ദർശനത്തിന് നിയന്ത്രണമുണ്ടാകും.
രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽക്കുത്ത് ചടങ്ങ് നടക്കും. രാത്രി 10.45-ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള പ്രസിദ്ധമായ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി 9.45-ന് കാപ്പഴിച്ച് ദേവിയെ കുടിയിരുത്തും. തുടർന്ന് അർദ്ധരാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി റെയിൽവേ അധിക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയാണ്.

