തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കും. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെക്കൊണ്ട് നിറയും.(Divinity permeates in Trivandrum, Attukal Pongala 2026 tomorrow)
നാളെ രാവിലെ 9.15-ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാലാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പണ്ടാരയടുപ്പിൽ തീ പകരുകയും ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി പകരുകയും ചെയ്യും. ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ചന്ദ്രഗ്രഹണം പ്രമാണിച്ച് നാളെ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രനട അടച്ചിടും. അതിനാൽ നിവേദ്യത്തിന് ശേഷമുള്ള ദർശനത്തിന് നിയന്ത്രണങ്ങളുണ്ടാകും. ഭക്തർക്ക് പൊങ്കാല അർപ്പിക്കുന്നതിനായി ക്ഷേത്രപരിസരത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പരിസ്ഥിതി സൗഹൃദമായ പൊങ്കാല ഉറപ്പാക്കാൻ ഹരിതചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ തിരക്ക് പരിഗണിച്ച് നഗരത്തിലേക്കുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൊങ്കാല പ്രമാണിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

