തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, നഗരത്തിലെ കുടിവെള്ള വിതരണത്തെച്ചൊല്ലി സർക്കാരും കോർപ്പറേഷനും തമ്മിൽ പരസ്യമായ പോര്. ചിലർ ടാങ്കർ ലോറികളിൽ കൊടിവെച്ച് ‘ഷോ’ നടത്തുകയാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനത്തിന്, നഗരസഭ സ്വന്തം ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന മറുപടിയുമായി മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു.(Attukal Pongala 2026, War of words between minister and mayor over drinking water)
ടാങ്കറുകളിൽ കൊടിവെച്ച് പ്രദർശനം നടത്തേണ്ട ആവശ്യമില്ല. മണക്കാട് ഉൾപ്പെടെയുള്ള ഇടങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നമുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് സംവിധാനങ്ങൾ ഒരുക്കിയത്. ഷോ നടത്താനല്ല, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് നഗരസഭ ശ്രമിക്കുന്നത് എന്ന് മേയർ പറഞ്ഞു.
കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്തരുത് എന്നാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. വാട്ടർ അതോറിറ്റിയും കോർപ്പറേഷനും സഹകരിച്ചാണ് പോകുന്നത്. ജലവിതരണത്തിനായി പ്രത്യേക കൺട്രോൾ റൂം തുറന്നു. ശബരിമലയിൽ ചെയ്തതുപോലെ പൊങ്കാലയ്ക്കും തടസ്സമില്ലാതെ വെള്ളമെത്തിക്കും. സർക്കാർ കൃത്രിമ ജലക്ഷാമം സൃഷ്ടിച്ച് പൊങ്കാല അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ശക്തമായ സമരത്തിലാണ്.

