തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.(Attukal Pongala 2026 festival begins today, Mohanlal to inaugurate cultural programs)
ഇന്ന് വൈകുന്നേരത്തോടെ ഉത്സവത്തിന് ഔദ്യോഗിക തുടക്കമാകും. ബാലന്മാരുടെ കുത്തിയോട്ട വ്രതം വരും ബുധനാഴ്ച മുതൽ ആരംഭിക്കും. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം മാർച്ച് 3-ാം തീയതി നടക്കും.
ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം സിനിമാ താരം മോഹൻലാൽ നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ‘അംബാ പുരസ്കാരം’ മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്റെ ഭക്തിനിർഭരമായ കലാപരിപാടികളും അരങ്ങേറും.
ഉത്സവത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. ശുചീകരണ പ്രവർത്തനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കുമായി കോർപ്പറേഷന്റെ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

